അൻവറിനെ ജയിലിടാൻ കേസുകളുമായി സർക്കാർ നീക്കം

കൊച്ചി: സി പി എമ്മിനെ വെല്ലുവിളിക്കുന്ന ഇടതുമുന്നണി സ്വതന്ത്രൻ പി.വി.അൻവർ എം എൽ എയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയതിനു പിന്നാലെ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ അദ്ദേഹത്തിനെതിരെ കേസെടുത്തു.

അൻവറിനെതിരെ മുൻപ് ഉയർന്ന ആരോപണങ്ങളിൽ ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്നതിന്റെ സൂചനയാണിത്.എൽഡിഎഫ് വിട്ട അൻവർ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് പൊലീസ് നടപടി.

പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ അൻവർ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് കേസ്. ഫോൺ സംഭാഷണം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

‘ പൊതുസുരക്ഷയെ ബാധിക്കത്ത വിധത്തിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നു കയറി ചോർത്തി. അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയും ഉണ്ടാകുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടു’– എന്നാണ് എഫ്ഐആറിലെ ആരോപണം.

മലപ്പുറം മുൻ എസ്പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അൻവർ നേരത്തെ പുറത്തുവിട്ടിരുന്നു. സംഭാഷണം പുറത്തുവന്നതിനെ ഇതിനെ തുടർന്ന് സുജിത് ദാസിനെ സർക്കാർ സസ്പെൻഡ് ചെയ്തു. അൻവറിനെതിരെ കേസെടുത്തിരുന്നില്ല.

അൻവറും ആരോപണവിധേയനായ എഡിജിപി: എം.ആർ.അജിത്കുമാറും ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നു സംസ്ഥാന സർക്കാർ ഗവർണറെ അറിയിച്ചിരുന്നു. ഫോൺ ചോർത്തലിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെയാണു സർക്കാർ റിപ്പോർട്ട് നൽകിയത്.

എഡിജിപി മുഖ്യമന്ത്രി ഉൾപ്പെടെ പലരുടെയും ഫോൺ ചോർത്തിയെന്നും ഇതിനു മറുപടിയായി താൻ എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഫോൺ ചോർത്തിയെന്നും അൻവർ വാർത്താസമ്മേളനത്തിലാണ് ആരോപിച്ചത്.

ഇതിനിടെ, അന്‍വറിൻ്റെ എടവണ്ണയിലെ വീടിന് സുരക്ഷയൊരുക്കാനായി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി. അന്‍വര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നുംആവസ്യപ്പെട്ട് അന്‍വര്‍ അപേക്ഷ നല്‍കിയിരുന്നു. സുരക്ഷക്കായി വീടിന് സമീപം പോലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.

ഒരു ഓഫീസര്‍, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്‌ക്യൂവില്‍ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്ബൂര്‍ സബ് ഡിവിഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

പിക്കറ്റ് പോസ്റ്റിന്റെ പ്രവര്‍ത്തനം നിലമ്ബൂര്‍ സബ് ഡിവിഷന്‍ ഓഫീസര്‍ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യണമെന്നാണ് ഉത്തരവ്. സ്റ്റേഷന്‍ നൈറ്റ് പട്രോള്‍ ഉദ്യോഗസ്ഥരും സബ്ഡിവിഷന്‍ ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പിയുടെ ഉത്തരവില്‍ പറയുന്നു.