കോടതിക്ക് നടിയിൽ വിശ്വാസം: സിദ്ധിക്കിന് എതിരെ പ്രഥമദൃഷ്ടാ തെളിവുണ്ട്

കൊച്ചി: ബലാൽസംഗക്കേസിൽ നടൻ സിദ്ധിഖിനെതിരെ പരാതി ഉന്നയിച്ച യുവനടിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു.

അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ധിഖില്‍ നിന്നുണ്ടായത്. ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കു പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.സിദ്ധിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് സി.എസ്.ഡയസിന്‍റെ ബെഞ്ച് വ്യക്തമാക്കുന്നു.

നടി നല്‍കിയിരിക്കുന്ന പരാതി ഗൗരവമേറിയതാണ്. കുറ്റം തെളിയിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്.

പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റ് പലര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ പേരില്‍ പരാതിക്കാരിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്നും പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. .

സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദപ്രതിവാദത്തിനിടെ പ്രതി സിദ്ധിക്കിൻ്റെ അഭിഭാഷകന്‍ പരാതിക്കാരിയെ രൂക്ഷമായി വിമർശിച്ചു. പരാതിക്കാരിയെ വ്യക്തിഹത്യചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.

പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട വാദം സിദ്ധിഖ് പരാതിക്കാരിക്കെതിരേ ഡിജിപിക്ക് നല്‍കിയ പരാതിയെ അടിസ്ഥാനമാക്കിയായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സിദ്ധിഖ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍നിന്ന് തന്നെ വ്യക്തമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.

നടന്‍ വലിയ സ്വാധീനമുള്ളയാളാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയുണ്ട്. പരാതിക്കാരിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ആരോപണം ശരിയെങ്കിൽ പ്രഥമദൃഷ്ട്യ കുറ്റകൃത്യം നിലനിൽക്കും എന്നിങ്ങനെയുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുയായിരുന്നു.

പരാതിക്കുള്ള കാലതാമസം ഒരു കുറ്റമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇരയെ വ്യക്തിഹത്യ നടത്താൻ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ സിദ്ദിഖിന്‍റെ വാദം.

സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് 2016 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി സിദ്ദിഖ് ബലാല്‍സംഗം ചെയ്തെന്നാണ് യുവനടിയുടെ പരാതി. മ്യൂസിയം പൊലീസ് റജസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറി.

സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ സിനിമയുടെ പ്രവ്യൂ തിരുവന്തപുരത്ത് നടക്കുന്ന ഘട്ടത്തിലാണ് സംഭവം ആസമയം സിദ്ദിഖിനെ നേരില്‍ കണ്ടു. തന്‍റെ മകന്‍ അഭിനിയിക്കുന്ന തമിഴ് സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് നടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി . അവിടെ വച്ച് സിദ്ദിഖ് ലൈംഗികമയി പീഡിപ്പിച്ചെന്നും ദീര്‍ഘനേരം ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടെന്നുമാണ് പരാതി

പരാതി പരിശോധിച്ച അന്വേഷണസംഘം ഹോട്ടലില്‍ പരിശോധന നടത്തി. ‌8വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും ഇരുവരും ആ ദിവസം ഹോട്ടലില്‍ ഉണ്ടായിരുന്നെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. സിദ്ദിഖിന്‍റെ പേര് ഹോട്ടല്‍ റജിസ്റ്ററിലും നടിയുടെ പേര് സന്ദര്‍ശക റജസ്റ്ററില്‍ നിന്നും ലഭിച്ചു. ആ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയെന്നാണ് വിവരം.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാരിന്റെ 5 വര്‍ഷത്തെ നിശബ്ദത ദുരൂഹമാണെന്നും കോടതി ഉത്തരവില്‍ വിമര്‍ശിച്ചു.