ശശീന്ദ്രൻ പുറത്തേക്ക്: തോമസ് മന്ത്രിയാകും

തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയിൽ നിന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെക്കും. ഇത് സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കകം എൻ സി പി തീരുമാനം അറിയിക്കും.

എൻസിപിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വടംവലിയില്‍ ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയോടെ തോമസ് കെ. തോമസിന് ജയം ലഭിക്കുകയാണ്. തർക്കം മുറുകുന്ന സാഹചര്യത്തില്‍ തോമസിനെയും ശശീന്ദ്രനെയും ശരത് പവാർ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നു.എന്നാല്‍ പവാറിന്‍റെ തീരുമാനം തോമസിന് അനുകൂലമായിരുന്നു. ഇതോടെയാണ് സശീന്ദ്രന് മന്ത്രിസഭ‍യില്‍നിന്ന് പുറത്തേക്ക് വഴിയൊരുങ്ങുന്നത്.

അന്തിമ തീരുമാനം പവാറിന്‍റേതാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. ഒരാഴ്ച കാത്തിരിക്കാൻ പവാർ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തില്‍ ശശീന്ദ്രൻ നേരത്തെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എൻസിപിയുടെ ആഭ്യന്തര വിഷയമായതുകൊണ്ട് ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് ശശീന്ദ്രൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ശരത് പവാർ വിളിപ്പിച്ചതോടെ ശശീന്ദ്രൻ പാർട്ടി പറഞ്ഞാല്‍ സ്ഥാനം ഒഴിയുമെന്ന് നിലപാട് മയപ്പെടുത്തിയിരുന്നു.