പോലീസ് മറുപടിയിൽ ഞെട്ടി സി പി ഐ

തൃശ്ശൂര്‍ : പൂരം കലക്കിയതില്‍ അന്വേഷണം നടന്നിട്ടില്ലെന്ന പൊലീസ് നിലപാട് ഞെട്ടിക്കുന്നതെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന സി പി ഐ നേതാവ് വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു എന്തെങ്കിലും നീക്കമുണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല.പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ജനങ്ങളെ വിഡ്ഢിയാക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കും.യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടി കൊണ്ടുപോകാന്‍ ആണെങ്കില്‍ തനിക്കറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയും.

ആര്‍ക്കാണ് പങ്ക് എന്നുള്ളത് അടക്കം പുറത്തുവരണം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം അവിടെയുണ്ട്.പൂരപ്പറമ്ബില്‍ എം ആര്‍ അജിത് കുമാറിന്റെ സാന്നിധ്യം കണ്ടില്ല.മൂന്ന് ഐപിഎസ് ഓഫീസര്‍മാരെ കണ്ടു.പോലീസ് പറഞ്ഞിട്ടല്ല പൂരം നിര്‍ത്തിവക്കാന്‍ പറഞ്ഞത്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡോ കലക്ടറോ അല്ല പൂരം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്.മേളം പകുതി വച്ച്‌ നിര്‍ത്താന്‍ പറഞ്ഞതാരാണ്.വെടിക്കെട്ട് നടത്തില്ല എന്ന് പ്രഖ്യാപിച്ചത് ആരാണ്.എന്തടിസ്ഥാനത്തിലാണ് ഇവയെല്ലാം നിര്‍ത്തിവെക്കാന്‍ പറഞ്ഞത്.അതിനു കാരണക്കാരായ ആള്‍ക്കാര്‍ ആരൊക്കെയാണെന്ന് വിവരം പുറത്തുവരേണ്ടതുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു