പിണറായി പറഞ്ഞെങ്കിലും പൂരം അന്വേഷണം നടന്നില്ലെന്ന് പോലീസ്

തൃശൂർ: വിശ്വപ്രശസ്തമായ തൃശ്ശൂർ പൂരം രാഷ്ടീയ ലക്ഷ്യങ്ങൾ വെച്ച് കലക്കിയതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും അത്തരം ഒരു നടപടിയെപ്പറ്റി ഒരറിവുമില്ലെന്ന് തൃശൂർ സിറ്റി പൊലീസും പൊലീസ് ആസ്ഥാനവും വ്യക്തമാക്കി.

ഇപ്പോൾ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ്,പോലീസ് പൂരം കലക്കി എന്ന ആരോപണം ഉയർന്നത്. തുടർന്ന് ഏപ്രിൽ 21ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പ് ഇറക്കി.പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും എന്നുമായിരുന്നു അറിയിപ്പ്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർഥിയായിരുന സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പോലീസിനെ ഉപയോഗിച്ച് പൂരം അലങ്കോലമാക്കി എന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്.ഇതിനു പിന്നിൽ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടിരുന്നു. പൊലീസ് റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറും ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ അത് ചെവിക്കൊണ്ടില്ല.

പൂരത്തിനിടയിൽ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് ജനത്തെ ബുദ്ധിമുട്ടിച്ചതും വിവാദമായി. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായി. തൃശ്ശൂർക്കാരായ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ,റവന്യൂ മന്ത്രി എൻ. രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു
എന്നിവർ തൃശ്ശൂരിൽ തന്നെ ഉള്ളപ്പോൾ ആയിരുന്നു പോലിസിൻ്റെ ഈ അതിക്രമങ്ങൾ.

രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു. പുലർച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് 4 മണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ നടത്തേണ്ടി വന്നു. ഇതിനെല്ലാം മൂക സാക്ഷികളായി ഈ മന്ത്രിമാർ മാറുകയായിരുന്നു.

സുരേഷ് ഗോപി ജയിച്ചതോടെ ഈ നടപടികൾ എല്ലാം ബിജെപിക്കുവേണ്ടിയാണെന്ന ആരോപണം ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് അങ്കിത് അശോകനെ മാറ്റി മുഖം രക്ഷിക്കാൻ സർക്കാർ നടത്തിയ നീക്കവും വിഫലമാവുകയായിരുന്നു. ഇപ്പോൾ അതാ അന്വേഷണം തന്നെ നടന്നിട്ടില്ലെന്ന് പോലീസ് ആണയിട്ടു പറയുന്നു. അപ്പോൾ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറുതെ ആയിരുന്നോ എന്ന ചോദ്യം ഉയരുന്നു.