നിയമസഭയിലെ അക്രമം; കോൺഗ്രസ് നേതാക്കൾ നിരപരാധികൾ

കൊച്ചി : അന്തരിച്ച മുൻ ധനമന്ത്രി കെ.എം.മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാൻ നിയമസഭയിൽ നടന്ന അക്രമത്തിനിടെ ഇടതുമുന്നണി വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്ത എന്ന് ആരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.

എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ.ശിവദാസൻ നായർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2015 മാർച്ച് 13ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം.

ബജറ്റ് അവതരണം തടയാൻ ഇടതുമുന്നണി നടത്തിയ ശ്രമം വലിയ അക്രമത്തിലാണ് കലാശിച്ചത്. തുടർന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എന്നിവരടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.

ഇടതു മുന്നണി എംഎൽഎമാർ മാത്രം പ്രതികളായ കേസിൽ 2023ലാണ് കോൺഗ്രസ് നേതാക്കളെയും പ്രതി ചേർക്കാൻ തീരുമാനിക്കുന്നത്. വനിതാ നേതാക്കളായ കെ.കെ.ലതിക, ജമീല പ്രകാശം തുടങ്ങിയവരെ കയ്യേറ്റം ചെയ്തു, തടഞ്ഞുവച്ചു എന്നായിരുന്നു കേസ്. ഇതിനെതിരെയാണ് കോൺഗ്രസ് മുൻ എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചത്.