April 23, 2025 6:58 pm

മുഖ്യമന്ത്രി മാറുമോ? ഈ ആയുസ്സിലില്ല!

കൊച്ചി: “മുഖ്യമന്ത്രി മാറിയാൽ ആരാണ് പകരക്കാരൻ? ഒരു പേർ പറയാമോ? അസാധ്യം?
ആഡംബര കമ്മ്യൂണിസത്തിൽ രമിച്ചു നിൽക്കുന്നവർ ചാടിക്കയറി പറയുന്ന പേർ കെ കെ ശൈലജ യുടേതായിരിക്കും. ആ തുറുപ്പാണല്ലോ പി ജയരാജൻ പ്രയോഗിച്ചത്. പി ജയരാജന് പാർട്ടി സെക്രട്ടറിയറ്റിൽ കടന്നു കൂടാൻ അവശേഷിക്കുന്ന ഏക മാർഗം അതുമാത്രമാണ്. പക്ഷെ ജയരാജന്റെ കരങ്ങളിൽ തളം കെട്ടി നിൽക്കുന്ന കട്ടച്ചോര പൊട്ടി ഒഴുകുന്നതോടെ പാർട്ടിയുടെ കഥകഴിയും”…  മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു.. 
ഇത് ഒരു കമ്മ്യൂണിസ്റ്റ് പർട്ടിയല്ല. പിണറായി വിജയനും അച്ചിക്കും മരുമകനും മക്കൾക്കും പേരക്കുട്ടിക്കും സിൽബന്ധികൾക്കും ഖജനാവ് മുടിക്കാൻ ഉണ്ടാക്കിയിരിക്കുന്ന പറുദീസയാണ്. സിപിഎം എന്ന പേരും അതിന്റെ പതാകയും അതിലുണ്ടെന്നന്നേയുളളൂ.ശക്തിധരൻ തുടരുന്നു .

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:———————–
മുഖ്യമന്ത്രി മാറണോ എന്ന കാര്യത്തിൽ സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഏതാനും മണിക്കൂർ കഴിയുമ്പോൾ അറിയാമായിരിക്കണം. നമ്മുടെ നേതാക്കൾ അങ്ങിനെയാണല്ലോ പറഞ്ഞിരുന്നത്. ഏപ്രിൽ 29 ന് ഉച്ചയോടെ സുപ്രധാന കേന്ദ്രകമ്മിറ്റി അവസാനിക്കുമ്പോൾ തീരുമാനം വരണമല്ലോ.
ഈ പൊട്ടൻ പത്രപ്രവർത്തകൻ അപ്പോഴെല്ലാം ആവർത്തിച്ച് എഴുതിയിരുന്നത് അങ്ങിനെ ഒരു അജണ്ട കേന്ദ്രകമ്മിറ്റി മുമ്പാകെ ഇല്ല എന്നായിരുന്നു. പക്ഷെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും, ഉറപ്പ് നല്കിയിരുന്നത് അതടക്കമുള്ള കാര്യങ്ങൾ കേന്ദ്രകമ്മിറ്റി ചർച്ചചെയ്യുമെന്നാണ്. ചർച്ചചെയ്തോ? ചർച്ചചെയ്ത സൂചനയേ ഇതുവരെ ഇല്ല. ഇനി ബാക്കിയുള്ള സമയത്തിൽ ചർച്ച ചെയ്യുമോ? അങ്ങിനെയൊരു സാധ്യതയും കാണുന്നില്ല.
ഇത് ഒരു കമ്മ്യൂണിസ്റ്റ് പർട്ടിയല്ല. പിണറായി വിജയനും അച്ചിക്കും മരുമകനും മക്കൾക്കും പേരക്കുട്ടിക്കും സിൽബന്ധികൾക്കും ഖജനാവ് മുടിക്കാൻ ഉണ്ടാക്കിയിരിക്കുന്ന പറുദീസയാണ്. സിപിഎം എന്ന പേരും അതിന്റെ പതാകയും അതിലുണ്ടെന്നന്നേയുളളൂ.

സാധാരണ, കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വ്യക്തിജീവിതവും കുടുംബജീവീതവും രണ്ടല്ല. അതിന് ഇന്ത്യയിൽ ഏക അപവാദം കേരളത്തിലെ മുഖ്യമന്ത്രിയാണ്. എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കുമുള്ള അവയവങ്ങൾ തന്നെയാണ് പിണറായി വിജയനും അച്ചിക്കും മക്കൾക്കും മറ്റുമുള്ളത്. ത്രിപുരയിലെ ഏറ്റവും അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി മണിക് സർക്കാരിന്റെ ഭാര്യ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നപ്പോൾ കോരന്റെ മരുമകൾ യാത്രചെയ്തിരുന്നത് വിലപിടിച്ച കാറുകളിലും നീന്തൽ കുളത്തിൽ നീരാടിയിരുന്നത് തോഴികളോടൊപ്പവുമായിരുന്നു. അതിലെന്താണ് തെറ്റെന്ന് ചോദിക്കുന്നിടത്തോളം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ വിശാല ഹൃദയരായി. വൻകിട വ്യവസായികളുടെ കുടുമ്പിനികളുടെ നൃത്തച്ചുവടുകൾ ഭാര്യയെ പഠി പ്പിക്കുന്നതിൽ ആനന്ദം കൊള്ളുന്ന ടൂറിസം മന്ത്രിയെ കിട്ടിയതിൽ ആനന്ദ പുളകിതനാകുന്ന മുഖ്യമന്ത്രി.

പാർട്ടി സംസ്ഥാന സെക്രട്ടറി മാറണമെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിച്ചാൽ ഈ പാർട്ടിക്ക് അഭൂതപൂർവ്വമായ ജനപിന്തുണ ലഭിക്കുമെന്നതിൽ സംശയമില്ല. പക്ഷെ മുഖ്യമന്ത്രി മാറിയാൽ ആരാണ് പകരക്കാരൻ? ഒരു പേർ പറയാമോ? അസാധ്യം? ആഡംബര കമ്മ്യൂണിസത്തിൽ രമിച്ചു നിൽക്കുന്നവർ ചാടിക്കയറി പറയുന്ന പേർ കെ കെ ശൈലജ യുടേതായിരിക്കും. ആ തുറുപ്പാണല്ലോ പി ജയരാജൻ പ്രയോഗിച്ചത്. പി ജയരാജന് പാർട്ടി സെക്രട്ടറിയറ്റിൽ കടന്നു കൂടാൻ അവശേഷിക്കുന്ന ഏക മാർഗം അതുമാത്രമാണ്. പക്ഷെ ജയരാജന്റെ കരങ്ങളിൽ തളം കെട്ടി നിൽക്കുന്ന കട്ടച്ചോര പൊട്ടി ഒഴുകുന്നതോടെ പാർട്ടിയുടെ കഥകഴിയും. എത്ര വിധവകളുടെ മുഖമാണ് പാർട്ടിയെ തുറിച്ചു നോക്കുന്നത്. ആ തോളിൽ കിടക്കുന്ന പിഞ്ചു പൈതലുകളുടെ മുഖമോ? അത് ഉയർത്തിക്കാട്ടുമ്പോൾ ഏത് ചെകുത്താനും വന്നോട്ടേ പക്ഷെ ഇയാൾ പാർട്ടിയിൽ അധീശത്വം നേടരുതേ എന്നേ ചിന്തിക്കൂ.
കണ്ണൂരിലെ പാർട്ടി എന്നാൽ ഭീകരപ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണെന്ന് ജനത്തിന് ബോധ്യമായത് വാർത്താവിനിമയ സാങ്കേതിക വിദ്യയുടെ വിസ്ഫോടനത്തോടെയാണ്. ആ ലോകത്തിന്റെ ഭീകരമുഖം പാർട്ടിയിൽ മറ നീക്കിയത് ഇ കെ നായനാർ ആണ് . പല രാത്രിയിലും നായനാർ ആ പേക്കിനാവുകൾ കണ്ട് ഉറങ്ങിയിട്ടില്ല. പി ജയരാജനാണോ പി ശശിയാണോ ഇക്കാര്യത്തിൽ രണ്ടാമൻ എന്നതിൽ മൽസരമാണ് . നായനാരുടെ സെക്രട്ടറി ഈ എൻ മുരളീധരൻ നായർ ഓരോ ദിവസവും നായനാരുടെ ചെവിയിൽ ഓതിക്കൊടുത്തിരുന്ന സ്വന്തം ഓഫീസിലെ പൈശാചിക കഥകൾ നായനാരുടെ മനസമാധാനം കെടുത്തിയിട്ടുണ്ടെന്ന് എത്ര പേർക്കറിയാം.

മുന്തിയ ഭക്ഷണം സൌജന്യമായി കഴിക്കാനുള്ള ആർത്തിയും വൃത്താകാരത്തിൽ മുറിച്ചു പെരട്ടി വെച്ചുകൊടുക്കുന്ന സ്വാദിഷ്ടമായ മീൻ കഴിക്കാനുള്ള മോഹവും കാരണം നായനാർ അതെല്ലാം കണ്ണടയ്ക്കുകയായിരുന്നു .എത്ര കൂറ്റൻ ലാവലിൻ കരാറും അതിനിടെ ചുട്ടെടുക്കാൻ കാരണ ഭൂതനറിയാം.
ഒന്ന് ഓർത്ത് നോക്കൂ .ഇപ്പോൾ തന്നെ ഇത്ര ധൈര്യത്തോടെ ഖജനാവ് കട്ട് തിന്നുന്ന മുഖ്യമന്ത്രി സർവ്വാധികാരങ്ങളും ദീർഘ നാൾകയ്യിൽ ഇരുന്നപ്പോൾ ഇതിന്റെ എത്ര ഇരട്ടി കട്ടിട്ടുണ്ടാകും?.

രണ്ട് കോടി 35 ലക്ഷം രണ്ടു ദിവസം കൊണ്ട് അടിച്ചുമാറ്റിയ വിദ്വാന്റെ കഥ ഞാൻ എഴുതിയപ്പോൾ നിഷ്ക്കളങ്കരായ സഖാക്കൾ പോലും എന്നെ എത്ര പുച്ഛിച്ചു. എന്തൊക്കെ അസഭ്യം വിളിച്ചു . ഇപ്പോഴും കൈതോലപ്പായയും കൊണ്ടാണല്ലോ ഉറക്കം.
കലൂരിൽ ദേശാഭിമാനിയുടെ കെട്ടിടം നിർ മ്മിച്ചശേഷം ഏതെങ്കിലും കാലത്ത് തുടർച്ചയായി രണ്ടു ദിവസം , പിണറായി വിജയൻ അവിടെ താമസിച്ചിട്ടുള്ളത് ആർക്കെങ്കിലും പറയാമോ? എന്തിനായിരുന്നു അതീവ രഹസ്യമായി താമസിക്കാവുന്ന കേന്ദ്രം പിണറായി അന്ന് മാത്രം തെരഞ്ഞെടുത്തത്? തൊട്ടടുത്തല്ലേ ലെനിൻ സെന്റര്. എന്താ അവിടെ താമസിക്കാത്തത് .
വൻ കിടക്കാരോടെല്ലാം ലിഫ്റ്റ് സൌകര്യം പോലുമില്ലാത്ത ദേശാഭിമാനിയിൽ എത്താൻ നിർദേശിച്ചതും അവർ ഓരോരുത്തരെയായി മുറിയിൽ കൊണ്ടുവരാൻ കെ വേണുഗോപാലിനെ ചട്ടം കെട്ടിയതും എന്തിനായിരുന്നു ?
എന്നിക്കെന്താ ഭ്രാന്തുണ്ടോ, ഇല്ലാക്കഥ ചമയ്ക്കാൻ. എന്റെയും കൂടി പാർട്ടിയെ ഇടിച്ചു താഴ്ത്തിയാൽ എനിക്കെന്താ നേട്ടം? അങ്ങിനെയെങ്കിൽ അധികാരം പാർട്ടിയുടെ കയ്യിലിരിക്കുമ്പോൾ എനിക്കെതിരെ നടപടി എടുത്തുകൂടെ? എന്തുകൊണ്ടാണ് പാർട്ടി അതിന് ധൈര്യം കാണിക്കാത്തത്?
ഞാൻ എന്റെ ജീവിതത്തിൽ ദേശാഭിമാനിയെ ഇടിച്ചു കാണിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പാർട്ടിയോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് . എനിക്കതിനുള്ള ധൈര്യമുണ്ട്.

ഇടുക്കിയിൽ വാഗമണ്ണിൽ ചുരം ഇറങ്ങിവരുമ്പോള് കേരളത്തിലെ ഏറ്റവും ഉന്നതനായ നേതാവിന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്, സഖാവേ നിങ്ങൾ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന്,വണ്ടി ഓടിച്ചിരുന്ന പാർട്ടി ഡ്രൈവർ പീതാംബരൻ എന്റെ അവിവേകം കണ്ട് ഞെട്ടി. ടെലിഫോൺസിൽ ജോലിചെയ്തിരുന്ന ഒരു സഖാവ് തെറ്റിദ്ധരിപ്പിച്ചതാണ് എന്നെ . നടന്നതെല്ലാം ഞാൻ പാർട്ടിയുടെ മൂന്നിൽ തുറന്ന് പറഞ്ഞു. നായനാരും എ പി വർക്കിയും എന്നെ പാർട്ടി കമ്മിറ്റിയിൽ എങ്ങിനെയാണ് ഒരു നല്ല കമ്മ്യൂണിസ്റ്റ് ആകുന്നതെന്ന് പഠിപ്പിച്ചു, അതാണ് അക്കാലത്തെ പാർട്ടി.
പാർട്ടി നയത്തിന് വിരുദ്ധമായി ഒരു പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ എന്നെ പുറത്താക്കണം എന്ന് പാർട്ടിയോടെ പിൽക്കാലത്ത് താഴ്മയോട് അഭ്യർഥിച്ചത് ഞാനല്ലേ? . ലോക്കൽ ഭാരവാഹികൾ ജനശക്തി ഓഫീസ്സിൽ വന്നപ്പോഴും ഞാൻ ഏറ്റു പറഞ്ഞതല്ലേ എന്റെ നടപടി പാർട്ടി ലംഘനമാണെന്നും നടപടി എടുക്കേണ്ടതാണെന്നും.

പക്ഷെ പാർട്ടിയിലെ സാമ്പത്തിക തട്ടിപ്പുകള് ഒന്നൊന്നായി പുറത്തുകൊണ്ടുവന്നപ്പോൾ എന്നിക്കെതിരെ എത്ര നിന്ദ്യമായ ഭാഷയിലാണ് വിധ്വംസികൾ ചന്ദ്രഹാസം ഇളക്കിക്കൊണ്ടിരുന്നത്.
ഞാൻ പുറത്തുകൊണ്ടു വന്നതിൽ ഒരു വരി, ഒരു വാക്ക് എവിടെയെങ്കിലും പിഴച്ചോ ?
. പിണറായിവിജയൻ കൊച്ചിയിൽ രണ്ട് കോടി 35 ലക്ഷം രൂപയുടെ ധന സമാഹരണം നടത്തി പി രാജീവ് വഴി കൊടുത്തിയച്ചത് എവിടെയെങ്കിലും കണക്ക് സമർപ്പിച്ചതാണോ? അതോ അത്രയും സമഹാരിച്ചിട്ടില്ലെങ്കിൽ അതങ്ങ് തുറന്ന് പറയണ്ടേ?
കോവളത്തെ ഗൾഫാർ മുഹമ്മദലിയുടെ ഹോട്ടലിൽ രാത്രി പതിനൊന്നു മണിയോടെ എത്തിയ 10 ലക്ഷം രൂപ വീതമുള്ള രണ്ട് പൊതിക്കെട്ട് ഏറ്റെടുക്കണമെന്ന് ഒരു വർഷത്തോളം കഴിഞ്ഞ് പ്രകാശ് കാരാട്ടിനോട് എകെജി സെൻററിലെ ചുമതലക്കാരൻ ആവശ്യപ്പെട്ടത് അത് വളഞ്ഞവഴിക്ക് സമാഹരിച്ച പണ മായതുകൊണ്ടല്ലേ?
പാർട്ടിയായിരുന്നില്ലേ എല്ലാവർക്കും വലുത് ? എനിക്കും.
ദേശാഭിമാനിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്ത് യാത്രചെയ്യുമ്പോൾ ഞാൻ വാങ്ങുന്ന യാത്ര ചെലവ് വളരെ നിസ്സാരമാണെന്ന് കണ്ട് പലപ്പോഴും ആയിരം രൂപയെങ്കിലും പ്രത്യേകമായി സഖാവ് പി കണ്ണൻ നായർ വാങ്ങിത്തന്നിരുന്നുവല്ലോ . നിലത്ത് കിടക്കുന്ന കടലാസ് തൂണ്ടിലുള്ള മൊട്ട് സൂചിപോലും നുള്ളിപ്പെറുക്കി പാർട്ടിക്ക് മുതൽക്കൂട്ടാക്കിയിരുന്ന കണ്ണൻ നായരിൽ നിന്ന് ഒരാൾക്ക് അധികമായി ചെറിയ തുക കിട്ടണമെങ്കിൽ പോലും എത്ര ക്ലേശമാണെന്ന് അവിടെ ജോലിചെയ്ത ഓരോരുത്തർക്കും അറിയാമല്ലോ.

ചരിത്ര രേഖയായി കരുതപ്പെടുന്ന “വിഷവൃക്ഷത്തിന്റെ അടിവേരുകള് “ എന്ന എന്റെ ഗവേഷണ ഗ്രന്ഥം മാസങ്ങൾ അദ്ധ്വാനിച്ചു ഞാൻ എഴുതിയതിന് ദേശാഭിമാനിക്ക് ആകെ ചെലവ് 200 രൂപയിൽ താഴെയായിരുന്നു എന്ന് എത്ര പേർക്കറിയാം? ഇന്ത്യയിലെ ഏതെല്ലാം പുരാവസ്തു കേന്ദ്രങ്ങൾ സന്ദർശിച്ചാണ് അത് എഴുതിതീർത്തത് . ഞാൻ അതെഴുതിയത് പാർട്ടി പറഞ്ഞിട്ടാണോ? ഞാൻ അത് എഴുതിയാൽ എന്ത് എഴുതിയില്ലെങ്കിലെന്ത്? ആരും ചോദിക്കില്ല. പാർട്ടിയോടുള്ള എന്റെ കടമ നിർവ്വഹിച്ചു. നിയമ കൂടുക്കിൽ പത്രത്തെ വളഞ്ഞിട്ടാക്രമിച്ചാലോ
എന്ന് ഭയന്ന് പാർട്ടി സംസ്ഥാനകമ്മിറ്റി യോഗത്തിൽ സമർപ്പിച്ചുവെന്നത് സത്യം . മാസങ്ങളോളം ഞാൻ പൂഴ്ത്തിവെച്ചിരുന്ന ആ റിപ്പോർട്ടു അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ നിർബന്ധം കൊണ്ടാണ് വെളിച്ചം കണ്ടത്. വളരെ മുമ്പ് തന്നെ പ്രൊഫസർ എൻ സുഗതന് മാഷ് മഹാരാജാസിൽ പ്രൊഫസർ ആയിരിക്കുമ്പോൾ അത് വായിച്ച് ശുദ്ധീകരിച്ചിരുന്നു.

ഈ ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മനോരമയുടെ ആക്രമണം അതിക്രൂരമായപ്പോൾ വീണ്ടും ഇത് വെളിച്ചം കാണിച്ചാലോ എന്ന് എം വി ഗോവിന്ദൻ സഖാവിനോട് ആലോചിച്ചതാണ് . എകെജി സെന്ററിൽ ഇരിക്കുന്ന പ്രഭുക്കൾക്ക് അതിൽ താൽപര്യം ഇല്ലാതിരുന്നു എന്ന് മനസിലായി. ഇത് അച്ചടിക്കാനുള്ള പാങ്ങ് എനിക്കും ഇല്ലാതായി. അതവിടെ നിൽക്കട്ടെ. കേന്ദ്ര കമ്മിറ്റി എന്ന ചാപ്പിള്ളയെകണ്ടുവരാം

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News