മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെട്ടശേഷം വൈകാതെതന്നെ നരേന്ദ്ര മോദി മന്ത്രിസഭ രൂപീകരിച്ചു. രണ്ടാം മന്ത്രിസഭയിലെ തന്റെ പഴയ വിശ്വസ്തരെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളിൽത്തന്നെ നിലനിർത്തിയതുവഴി മൂന്നാം മന്ത്രിസഭയെ ഫലപ്രദമായി നിയന്ത്രിക്കാനും ഒരുപക്ഷ പഴയ നയങ്ങൾ തുടരാനും അദ്ദേഹത്തിനു കഴിയും.
ലോക്സഭയിൽ ആവശ്യമായ ഭൂരിപക്ഷത്തിന് മന്ത്രിസഭയെ പിന്തുണയ്ക്കുന്ന വിവിധ പാർട്ടികളിലെ പുതിയ സഹപ്രവർത്തകരിൽനിന്ന് പലതരത്തിലുള്ള ആവശ്യങ്ങളുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ജവഹർലാൽ നെഹ്റുവിന് മാത്രം ലഭിച്ച തുടർച്ചയായ മൂന്നാമൂഴമാണ് നരേന്ദ്ര മോദിക്കും ലഭിച്ചിരിക്കുന്നത്.
സമവായത്തിലൂടെ ലോക്സഭയിൽ ആവശ്യമായ പിന്തുണ നൽകാനും ചരിത്രപരമായ സഹിഷ്ണുത ഉറപ്പാക്കാനും ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) ചേരാൻ തീരുമാനിച്ച പുതിയ രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി നയങ്ങളിലും മന്ത്രിമാരിലും മാറ്റം വേണമെന്നതാണ് ജനവിധിയെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ പലരും കരുതുന്നു.
തീർച്ചയായും തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിക്ക് തന്റെ സഹമന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കൂടാതെ മോദി ദേശീയ ജനാധിപത്യ സഖ്യത്തിലെ പുതിയ പാർട്ടികളുടെ നേതാക്കളുമായി ചർച്ച നടത്തുകയും അവർ ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രിസ്ഥാനങ്ങൾ നൽകുകയും സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായം ഉറപ്പുനൽകുകയും ചെയ്തു. ഒരുതരത്തിൽ അദ്ദേഹം ഇന്ത്യയിലെ വോട്ടർമാരുടെ ആഗ്രഹങ്ങളെ മാനിക്കുകയും എൻഡിഎയിലെ പുതിയ പാർട്ടിനേതാക്കളുടെ ചില അഭിപ്രായങ്ങൾ അംഗീകരിച്ചുകൊണ്ട് മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു.
ലോക്സഭയിൽ എൻഡിഎ 400ലധികം സീറ്റുകൾ നേടുമെന്നും ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകൾ നേടുമെന്നും പ്രതീക്ഷിച്ച പ്രധാനമന്ത്രി മോദിക്ക് തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമായിരുന്നു. ലോക്സഭയിൽ ഭൂരിപക്ഷം നേടാനാകാതെ ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണു ലഭിച്ചത്. തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു, ജനതാദൾ (യുണൈറ്റഡ്) നേതാവ് നിതീഷ് കുമാർ തുടങ്ങി നിരവധി പ്രാദേശിക രാഷ്ട്രീയ ശക്തികളുടെ സഹായത്തോടെയാണ് ഭൂരിപക്ഷം നേടിയത്.
തെലുങ്കുദേശം സ്ഥാപകനും മുൻ ആന്ധ്രാ മുഖ്യമന്ത്രിയും തന്റെ ഭാര്യാപിതാവുമായ എൻ.ടി. രാമറാവുവിനോട് നായിഡു ചെയ്തതൊന്നും മറക്കാനാകില്ല. നിതീഷ് കുമാറും മുമ്പ് 12 തവണ പാർട്ടി മാറിയ ആളാണ്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് അദ്ദേഹത്തെ പല്ടു റാം എന്നാണ് വിളിച്ചിരുന്നത്. ചിലർ അവരുടെ പിന്തുണയിൽ ഉണ്ടാകാവുന്ന അസ്ഥിരത സംശയിക്കുന്നു.
എന്തായാലും രണ്ടു സംസ്ഥാനങ്ങളുടെയും വികസനത്തിന് സഹായം നൽകുമെന്ന് മോദി ഉറപ്പുനൽകുകയും പ്രതിജ്ഞാബദ്ധത പാലിക്കുകയും പ്രശ്നങ്ങൾ ഒഴിവാക്കുകയും വേണം. മന്ത്രിതലത്തിലെ സഹപ്രവർത്തകരുടെ വിശ്വാസം നേടിയെടുക്കുകയും തുടർ പിന്തുണ ഉറപ്പാക്കാൻ പ്രധാന നയതീരുമാനങ്ങളിൽ അവരുമായി കൂടിയാലോചിക്കുകയും വേണം.
സമീപവർഷങ്ങളിൽ നാഗ്പുർ നേതാക്കളെ അവഗണിക്കുകയും മെച്ചപ്പെട്ട രാഷ്ട്രീയ അവസ്ഥയിലെത്താൻ ബിജെപിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം മാറിമാറി വോട്ടർമാരോട് ആവർത്തിച്ച് പറഞ്ഞു, ‘മോദി ഗാരന്റി’ എന്നു തലക്കെട്ട് നൽകിയ എല്ലാ വാഗ്ദാനങ്ങളും താൻ നിറവേറ്റുമെന്ന്. ഇത്തരത്തിൽ സംഘ്പരിവാരത്തിന്റെ മുകളിൽ അദ്ദേഹം സ്ഥാനം പിടിക്കുന്നു.
ഇത് ബിജെപിയിൽ പതിവില്ലാത്തതാണ്, സുഖകരമായി ഭവിച്ചുമില്ല. ലോക്സഭയിൽ തന്നെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പരിവാരങ്ങളുമായി ഏറ്റുമുട്ടൽ ഒഴിവാക്കാനും തുടർച്ച ഉറപ്പാക്കാനുമുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ ഒരുപക്ഷേ, സമവായനയം മോദി പിന്തുടരണം: അധികാരത്തുടർച്ചയ്ക്ക് അത്യന്താപേക്ഷിതമായ തന്ത്രവും കൗശലവും.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, എളിമയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരെയും ഉപദേശിക്കാൻ തക്ക തിടുക്കത്തിലായിരുന്നു. തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കി രാജ്യം നേരിടുന്ന വെല്ലുവിളികളിൽ ഒരു സമവായം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിർദേശിക്കുകയും ചെയ്തു. “ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് അനിവാര്യമാണ്.
ഇരുപക്ഷവും പരസ്പരം മത്സരിക്കുന്നു. എന്നിരുന്നാലും, ഒരു പരിധിവരെ സംയമനം ഉണ്ടായിരിക്കണമെന്നത് മറക്കാൻ പാടില്ല. ആർഎസ്എസിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗിച്ചു. അത് അറിവിന്റെ വലിയ ദുരുപയോഗമായിരുന്നു. കുലീനർ അറിവിനെ നന്മയ്ക്കായി ഉപയോഗിക്കുന്നു, തിന്മ അതിനെ ദുരുപയോഗം ചെയ്യുന്നു”. അദ്ദേഹത്തിന്റെ ഈ ഉപദേശം എല്ലാ നേതാക്കൾക്കുമുള്ളതായിരുന്നു. എന്നാൽ, പലരെയും വേദനിപ്പിക്കുന്ന പദപ്രയോഗങ്ങൾ നടത്തുന്ന മോദിയെ ഉദ്ദേശിച്ചുള്ളതാണെന്നു പലർക്കും തോന്നി. ഒപ്പം എല്ലാവരെയും ഒരുമിച്ചും ഐക്യത്തോടെയും കൊണ്ടുപോകാൻ ജാഗ്രത പാലിക്കാനുള്ള ഉപദേശവുമായിരുന്നു.
ചിലർ അത് ജ്ഞാനപൂർവകമായ ഉപദേശമെന്നു കണ്ടെത്തി! ചിലർക്കെങ്കിലും ആർഎസ്എസിനോട് അത്ര സൗഹൃദമില്ല. മറ്റൊരു മുതിർന്ന ആർഎസ്എസ് നേതാവ് രത്തൻ ശാരദ തന്റെ അഭിപ്രായങ്ങൾ ഓർഗനൈസറിൽ എഴുതി. മോദിജിയുടെ പ്രഭാവലയത്തിൽനിന്ന് പ്രതിഫലിക്കുന്ന തിളക്കം ആസ്വദിച്ച് അവർ (ബിജെപി നേതാക്കളും പ്രവർത്തകരും) തങ്ങളുടെ കുമിളയിൽ സന്തുഷ്ടരായതിനാൽ, അവർ തെരുവിലെ ജനങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകർ ആർഎസ്എസിലേക്ക് എത്തിയില്ലെങ്കിൽ, അതാവശ്യമില്ലെന്ന് അവർ കരുതിയത് എന്തുകൊണ്ടാണെന്ന് ഉത്തരം പറയണം.
ആർഎസ്എസിലെ പലരും പ്രചോദനത്തിനായി ബിജെപിയിലേക്ക് നീങ്ങുന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയായിരുന്നു അത്. ആർഎസ്എസിന് പ്രവർത്തിക്കാൻ ബിജെപി ആവശ്യമില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ‘സ്വയംസേവകരുടെ’ സഹകരണം ഉറപ്പാക്കുന്നതിൽ ബിജെപി പ്രവർത്തകർ പരാജയപ്പെട്ടുവെന്നാണ് ശാരദയുടെ ലേഖനം വിശദീകരിച്ചത്. ബിജെപി വളർന്നുവെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും നേരത്തേ ചെയ്തതുപോലെ ആർഎസ്എസ് ആവശ്യമില്ലെന്നും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് നേരിടാൻതക്ക വളർച്ച ബിജെപിക്കുണ്ടായെന്നും അത്തരം കാര്യങ്ങളിൽ പാർട്ടിക്ക് ആർഎസ്എസ് സ്വയംസേവകരുടെ സഹായം ആവശ്യമില്ലെന്നുമുള്ള വ്യക്തമായ സൂചനയായി അത്. കൂടാതെ, ‘പ്രധാന് സേവക്’ എന്നാണ് മോദി സ്വയം വിശേഷിപ്പിച്ചത്. ജനപിന്തുണ നേടാനാകാത്ത മഹാരാഷ്ട്രയിലെ സഖ്യത്തിൽ ബിജെപിക്ക് ബ്രാൻഡ് മൂല്യം നഷ്ടപ്പെട്ടു. ബിജെപിയിലും ആർഎസ്എസിലും ഈ നിലപാടിൽ അതൃപ്തരായ നിരവധി പേരുണ്ട്.
ഇന്ത്യ മുന്നണിയുടെ 234 അംഗബലവുമായി താരതമ്യം ചെയ്യുമ്പോൾ മോദിക്ക് ലോക്സഭയിലെ എൻഡിഎയുടെ 309 ആശ്വാസകരമാണ്. എന്നാൽ, മോദിയുടെ ഈ ശക്തി ചെറുതും വലുതുമായ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ പിൻബലത്തിൽനിന്നാണ്. അവരെ എൻഡിഎയ്ക്കൊപ്പം നിലനിർത്താൻ സമവായ തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്. ചെറുതായാലും വലുതായാലും ഒരു രാഷ്ട്രീയസഖ്യം ഫലപ്രദമായി പ്രവർത്തിക്കണമെങ്കിൽ എല്ലാവരുമായും നല്ല ധാരണ വേണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നല്ല ബന്ധം നിലനിർത്താൻ എല്ലാ മേഖലകളിലും എല്ലാ തലങ്ങളിലും ഒരു സുസ്ഥിരമായ ശ്രമം ആവശ്യമാണ്.
പ്രധാനമന്ത്രി മോദി ഇന്ദിരാ ഗാന്ധിയെപ്പോലെയാണ് എന്നതാണ് കാര്യം. എഴുപതുകളുടെ തുടക്കത്തിൽ വിസ്മയകരമായ തെരഞ്ഞെടുപ്പ് പ്രകടനത്തോടെ ഇന്ദിര ഉറച്ച അടിത്തറയിൽ തന്റെ രാഷ്ട്രീയ സ്ഥാനം സുഖകരമാക്കി അധികാരം ആസ്വദിച്ചു. മിക്ക അവസരങ്ങളിലും കൂടിയാലോചന കൂടാതെ തീരുമാനങ്ങൾ എടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഏറെക്കുറെ മുകളിൽ അവർ സ്വയം സ്ഥാനം പിടിച്ചു. റായ്ബറേലിയിൽനിന്നുള്ള അവരുടെ വിജയം ഒരു കോടതിവിധി അസാധുവാക്കിയപ്പോൾ, പത്രസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും മറ്റു പല നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും ചെയ്തുകൊണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ അവർക്ക് അധികം സമയം വേണ്ടിവന്നില്ല.
അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനം പോലും അവർ സ്വയം എടുക്കുകയും അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് രാത്രി ഓർഡിനൻസിൽ ഒപ്പുവയ്ക്കുകയും ചെയ്തു. അവരുടെ കാബിനറ്റ് പിറ്റേന്നു രാവിലെ അത് അംഗീകരിച്ചു. അന്നത്തെ കാബിനറ്റ് മന്ത്രിയായിരുന്ന അന്തരിച്ച ജഗ്ജീവൻ റാം പറഞ്ഞു, “അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചു”.
ഏതാണ്ട് ഇതേ ലൈനിൽ തന്നെയാണ് മോദിയും. സംഘ്പരിവാറിന്റെ മുകളിലുള്ള സ്ഥാനം അദ്ദേഹത്തിന് സൗകര്യപ്രദമാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മിക്കവാറും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിനു മുമ്പായി സാധാരണ ലോക്സഭയിലെ മുതിർന്ന അംഗത്തെയാണ് പ്രോട്ടെം സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. ദളിത് വിഭാഗത്തിൽപ്പെട്ട കൊടിക്കുന്നേൽ സുരേഷ്, എട്ടാം തവണയും ലോക്സഭാംഗമായ സീനിയറാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കാൻ ലോക്സഭാ അധ്യക്ഷനായുള്ള പ്രോട്ടൈം സ്പീക്കറായി അദ്ദേഹത്തെ നിയമിക്കുമെന്ന് കരുതപ്പെട്ടു.
തെലുങ്കുദേശം നേതാവും നിലവിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തന്റെ പാർട്ടിക്ക് സ്പീക്കർ സ്ഥാനം വേണമെന്ന് ആഗ്രഹിച്ചു. എന്നാൽ, പ്രധാനമന്ത്രി സമ്മതിച്ചില്ല. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാനും വികസനത്തിന് ഫണ്ട് നൽകാനും സമ്മതിച്ചു. കുറച്ചു വർഷങ്ങൾക്കു മുമ്പ് നായിഡു ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും വികസനത്തിന് ഫണ്ടും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ, അന്ന് അതു സമ്മതിച്ചില്ല, അവരുടെ ബന്ധം വഷളായി. ഇപ്പോൾ അദ്ദേഹം വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇപ്പോൾ എട്ടാം തവണയും വിജയിച്ച കൊടിക്കുന്നേൽ സുരേഷിനെ 18-ാം ലോക്സഭയിലെ പ്രോട്ടെം സ്പീക്കറാക്കാൻ മോദി അനുകൂലിക്കുന്നില്ല. കൂടാതെ ഏഴാം തവണ വിജയിച്ചെത്തിയ ഭാരതീയ ജനതാ പാർട്ടി അംഗം ഭർതൃഹരി മഹ്താബിനെ തെരഞ്ഞെടുക്കുന്നു.
എന്തുകൊണ്ട് സുരേഷായിക്കൂടാ? ദളിതനായതുകൊണ്ടാണോ? മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ദളിതരുടെയും ഉന്നമനത്തെക്കുറിച്ച് പറയുന്ന മോദി ഇപ്പോൾ ഏറ്റവും മുതിർന്ന ദളിതനായ കൊടിക്കുന്നേൽ സുരേഷിന് പ്രോട്ടെം സ്പീക്കർ സ്ഥാനംപോലും നൽകുന്നില്ല. അതോ, കോൺഗ്രസുകാരൻ ആയതുകൊണ്ട് അദ്ദേഹം അനുയോജ്യനല്ലെന്നാണോ? കഴിഞ്ഞ ലോക്സഭയിൽ അഞ്ചു വർഷവും മോദി ഡെപ്യൂട്ടി സ്പീക്കറെ നിയമിച്ചില്ല. എന്തുകൊണ്ട്?
സുരേഷിന് പ്രോട്ടെം സ്പീക്കർ സ്ഥാനം നിഷേധിക്കാനുള്ള തീരുമാനത്തെ കമ്യൂണിസ്റ്റ് നേതാവായ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ എതിർക്കുന്നു. “ഇത് പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളോട് വിവേചനം കാണിക്കുന്ന സംഘപരിവാറിന്റെ മനോഭാവമാണെന്ന്” അദ്ദേഹം പറഞ്ഞു. എന്നാൽ മാനന്തവാടി എംഎൽഎ ഒ.ആർ. കേളുവിനെ മന്ത്രിസഭയിലെടുക്കുമ്പോൾ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളെല്ലാം നൽകുന്നില്ല.
ദേവസ്വം, പാർലമെന്ററികാര്യ വകുപ്പുകൾ അദ്ദേഹത്തിനു നൽകിയില്ല. കേളുവിന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പും ദേവസ്വം വി.എൻ. വാസവനും പാർലമെന്ററികാര്യം എം.ബി. രാജേഷിനുമായാണ് നൽകിയത്. അതു വിവേചനം ആയിരുന്നില്ലേ? അടുത്തിടെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ച വിപ്ലവ പാർട്ടിയായ സിപിഎമ്മിനെതിരേയുള്ള മറ്റൊരു ആരോപണമാണിത്.
ആദ്യമായി മന്ത്രിയാകുന്നതിനാലാണ് അദ്ദേഹത്തിന് ചെറിയ വകുപ്പ് നൽകിയത് എന്നാണു ന്യായം. എന്നാൽ, എതിരാളികൾ ആരോപിക്കുന്നത് പട്ടികവർഗക്കാരനായതിനാലാണ് അദ്ദേഹത്തിന് ദേവസ്വവും പാർലമെന്ററികാര്യവും നൽകാത്തത് എന്നാണ്. തന്റെ ചുമതലകൾ നിറവേറ്റാൻ കേളുവിന് മികച്ച സഹായികളെ നൽകുക എന്നതായിരുന്നു വേണ്ടിയിരുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് തന്റെ ജോലി ഭംഗിയാക്കാമായിരുന്നു.
അതെന്തായാലും, മോദിയുടെ മൂന്നാമൂഴത്തിലെ ഏറ്റവും മികച്ച കാര്യം, പരസ്പരം വിശ്വാസത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ഏറ്റുമുട്ടലുകൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. അദ്ദേഹത്തിനു വേണ്ടത്ര എതിരാളികളുണ്ട്, ഇപ്പോൾ സംഘ്പരിവാറിലും അദ്ദേഹത്തോട് വിയോജിപ്പുള്ള പലരുമുണ്ട്. എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ടുപോകുക എന്നതാണ് വരുംവർഷങ്ങളിലെ ഏറ്റവും നല്ല പ്രതിവിധി. അതുവഴി എതിരാളികളെ നിശബ്ദരാക്കി തന്റെപ്രവർത്തനപദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിച്ച് അദ്ദേഹത്തിന് തന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയും.
—————————————————————————————————————————-
കടപ്പാട് : ദീപിക
———————————————————————————————————————————————————————————
(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക