മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട പരാതി തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി വിധിക്ക് എതിരെ സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, മകൾ വീണ,അവരുടെ കമ്പനിയായ എക്സാലോജിക്, ആലുവ സിഎംആർഎൽ എന്നിവരുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ.ബാബു ആണ് ഉത്തരവിട്ടത്. വിവാദ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക് എന്ന കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുഴൽനാടൻ നൽകിയ പരാതി.

ഇതാണ് വിജിലൻസ് കോടതി തള്ളിയത്. ഇതിനെതിരെ  അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിജിലൻസ് കോടതി ഹർജി തള്ളിയത്.

എന്നാൽ തെളിവുകൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നു കുഴൽനാടൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം എന്നതുകൊണ്ടു രാഷ്ട്രീയപ്രേരിതം എന്നു പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

സിഎംആർഎല്ലിനു നൽകിയ സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് എക്സാലോജിക്കിന് 1.72 കോടി രൂപ കൈമാറിയത്. എന്നാൽ ഇല്ലാത്ത സേവനങ്ങളുടെ പേരിലാണ് ഈ പണം നൽകിയിരിക്കുന്നത് എന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി.  ഈ വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണവും ഇഡി അന്വേഷണവും തുടരുകയാണിപ്പോൾ.

ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎല്ലും കെഎസ്ഐഡിസിയും സമർപ്പിച്ച ഹർജികളും ഹൈക്കോടതി മുമ്പാകെ നിലനിൽക്കുന്നുണ്ട്.