ജയരാജൻ വധശ്രമം: കെ.സുധാകരനെ കുറ്റവിമുക്തനാക്കി

കൊച്ചി: ഇടതൂമുന്നണി കൺവീനറും സി പി എം കേന്ദ്ര സമിതി അംഗവുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

1995 ഏപ്രിൽ 12ന് ചണ്ഡിഗഡിൽനിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനിൽ മടങ്ങുമ്പോഴാണ് ജയരാജൻ ആക്രമണത്തിനിരയായത്. കേസിൽ ഗൂഢാലോചനാ കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്.

സുധാകരന്റെ ഹർജിയിലാണു വിധി. ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജി വിചാരണക്കോടതി തള്ളി. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.