ആർ. ഗോപാലകൃഷ്ണൻ
‘ഛായാമുഖി’ ഉള്‍പ്പെടെ ശ്രദ്ധേയ നാടകങ്ങളുടെ സൃഷ്ടാവ് ആയിരുന്നു പ്രശസ്‍ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍.
🔸
ഇന്നലെ വെറും 51-ാം വയസ്സിൽ വിടപറഞ്ഞ പ്രശാന്ത് നാരായണൻ, എഴുതി സംവിധാനം ചെയ്ത ‘ഛായാമുഖി’ (2008) ആണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നത് മാദ്ധ്യമശ്രദ്ധക്ക് കാരണമായി എന്നതുകൊണ്ടല്ല അതു ചരിത്രത്തിൽ ഇടം
പിടിച്ചത്. ഇന്ത്യൻ ക്ലാസിക്കൽ തീയ്യറ്ററിൻ്റെ പാരമ്പര്യത്തെ പിൻപറ്റുന്നതിനോടൊപ്പം ആധുനിക പ്രസക്തിയും എടുത്തു കാണിച്ച ഒരു നാടകമായിരുന്നു അത്.
മഹാഭാരതത്തിലെ കഥാപാത്രമായ ഹിഡുംബിക്ക് ഭീമന്‍ സമ്മാനിക്കുന്ന ‘ഛായാമുഖി’ എന്നുപേരായ ഒരു കണ്ണാടിയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ ഈ നാടകത്തിൻ്റെ പ്രമേയപരിസരം. മഹാഭാരതത്തില്‍ പറയാത്ത / ഇല്ലാത്ത ‘ഛായാമുഖി’ പ്രശാന്തിന്‍റെ മാത്രം ഭാവനയായിരുന്നു.
🌏
30 വർഷക്കാലമായി ഇന്ത്യൻ തിയേറ്റർ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് അദ്ദേഹം.കോളമിസ്റ്റ്,അധ്യാപകൻ ,പത്രപ്രവർത്തകൻ, നടൻ ,നാടക രചയിതാവ്, സംവിധായകൻ, ആട്ടക്കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തി നേടിയിട്ടുള്ള പ്രതിഭാശാലിയാണ് അദ്ദേഹം.
തിരുവനന്തപുരത്തെ വെള്ളായണിയില്‍ 1972 ജൂലൈ 16 നാണ് പ്രശാന്ത് നാരായണന്‍റെ ജനനം. തിരുവനന്തപുരം വെള്ളായണിയിൽ ആട്ടക്കഥാകാരനും കഥകളി പണ്ഡിതനുമായിരുന്ന വെള്ളായണി നാരായണൻ നായരുടെയും ശാന്തകുമാരി അമ്മയുടെയും മകൻ.
തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ യൂണിവേഴ്സിറ്റി കോളേജ്, സ്കൂൾ ഓഫ് ഡ്രാമ, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം മുഴുമിപ്പിച്ചില്ല.
പതിനഞ്ചാമത്തെ വയസ്സു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങി. പതിനേഴാം വയസ്സിൽ ‘ഭാരതാന്തം’ എന്ന ആട്ടക്കഥ എഴുതി. മകരധ്വജൻ, മഹാനഗരം, മണികർണിക, താജ് മഹൽ, കറ, തപ്പാൽആപ്പീസ്, ചിത്രലേഖ, അരചചരിതം തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റെതായിട്ടുണ്ട്.
കൂടാതെ തുടക്കത്തിൽ സൂചിപ്പിച്ച, ‘ഛായാമുഖി’ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നാടകമാണ്. മുപ്പതോളം നാടകങ്ങൾ രചിച്ച അദ്ദേഹം 60-ഓളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 100-ലേറെ കവിതകളും രചിച്ചു.
‘ശേഷം’, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘പ്രതി പൂവൻകോഴി’, ‘നിഴൽ’ എന്നീ ചിത്രങ്ങളിലും 20-ഓളം സീരിയലുകളിൽ പ്രധാന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
🌏
2003-ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ ‘നാടക ടിക്കറ്റ്’ എന്ന പേരിൽ പംക്തി എഴുതിയിരുന്നു. ഇന്ത്യയിലെ മികച്ച തിയേറ്റർ സ്ഥാപനമായ ‘കള’ത്തിന്റെ സ്ഥാപകരിൽ ഒരാളാണ് പ്രശാന്ത് നാരായണൻ.
എം.ടി.വാസുദേവൻനായരുടെ ജീവിതവും കൃതികളും കോർത്തിണക്കി അദ്ദേഹം തയ്യാറാക്കിയ ‘മഹാനഗരം’ എന്ന നാടകം ഇക്കഴിഞ്ഞ ആഴ്ചയാണ് എം ടി യുടെ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ അവതരിപ്പിച്ചത്.
🌏
‘മംഗളം’ പത്രത്തിന്റെ തുടക്കകാലത്ത് കുറച്ചു നാൾ തിരുവന്തപുരം ലേഖകനായിരുന്നു. പിന്നീട് സർക്കാർ ജോലികിട്ടി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടറാണ്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു ഇന്നലെ (2023 ഡിസംബർ 28) പ്രശാന്ത് നാരായണൻ്റെ അന്ത്യം. എഴുത്തുകാരിയായ കലാസാവിത്രിയാണ് ഭാര്യ. മക്കൾ: നാരായണി, നിതിൻ, നിഖിൽ.
🔸🔸🔸
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________ _____________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
—————- —————————— ————
Post Views: 174