കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്ക് കുംഭകോണക്കേസിൽ മുന്‍മന്ത്രി എ.സി മൊയ്തീന്‍, മുന്‍ എം.പി പി.കെ ബിജു എന്നിവര്‍ക്ക് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര്‍ പണം നല്‍കിയിരുന്നു എന്ന മൊഴി പുറത്തുവന്നു.
സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷൻ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ നേതാക്കള്‍ക്കെതിരേ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
2016, 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊയ്തീന് സതീഷ് കുമാര്‍ പണം നല്‍കിയിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്. 2016-ല്‍ മാത്രം രണ്ട് ലക്ഷം രൂപ മൊയ്തീന് സതീഷ് കുമാര്‍ നല്‍കിയെന്നും പിന്നീട് തൃശ്ശൂരില്‍ കര്‍ഷക സംഘടനയുമായി ബന്ധപ്പെട്ട അഖിലേന്ത്യാ സമ്മേളനം നടന്ന സമയത്തും സതീഷ് മൊയ്തീന് പണം നല്‍കിയെന്നും മൊഴിയിലുണ്ട്.
ബിജുവിന് 2020-ല്‍ താന്‍ ഇടപെട്ടാണ് അഞ്ചുലക്ഷം രൂപ വാങ്ങി നല്‍കിയതെന്നും ഈ പണം കൈമാറിയത് മുഖ്യപ്രതി സതീഷ്‌കുമാറിന്റെ സഹോദരന്റെ അക്കൗണ്ടില്‍നിന്നാണെന്നും മൊഴിയില്‍ പറയുന്നു.
ഇതിനുപുറമേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തൃശ്ശൂരിലെത്തുമ്പോള്‍ സതീഷ് കുമാറിനെ കാണാറുണ്ടെന്നും മൊഴിയിലുണ്ട്. ഇ.പിയെ കാണാന്‍ പോകുന്ന ഘട്ടങ്ങളില്‍ തന്നെ മുറിക്ക് പുറത്ത് നിര്‍ത്തിയാണ് കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ളതെന്നും അതിനാല്‍ അവര്‍ തമ്മില്‍ സംസാരിച്ച കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നും മൊഴിയില്‍ പറയുന്നു.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടന്ന ഘട്ടത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സതീഷ് കുമാര്‍ ബന്ധമുണ്ടാക്കിയെന്നും അന്ന് ഡിവൈഎസ്പിയായിരുന്ന ആന്റണിയെ താനും സതീഷ് കുമാരും നേരിട്ടുപോയി കണ്ടിരുന്നുവെന്നും അരവിന്ദാക്ഷന്‍ വെളിപ്പെടുത്തി.
തൃശ്ശൂരിലെ സിപിഎമ്മിന്റെ സംസ്ഥാന സമിതി അഗം കൂടിയായ എം.കെ കണ്ണനുമായും അടുത്ത ബന്ധം സതീഷ് കുമാറിനുണ്ടെന്നും അരവിന്ദാക്ഷന്റെ മൊഴിലുണ്ട്.
അരവിന്ദാക്ഷന്‍ സി.പി.എം നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തിയെന്ന കാര്യം ഇ.ഡി നേരത്തെ പ്രത്യേക കോടതിയില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് സെപ്റ്റംബര്‍ 14-ന് അരവിന്ദാക്ഷന്‍ നല്‍കിയ മൊഴി പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നത്.
നേതാക്കള്‍ക്കെതിരായ ഈ മൊഴി എഴുതി നല്‍കിയശേഷമാണ് അന്ന് അരവിന്ദാക്ഷന്‍ ഇ.ഡിക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ഇ.ഡി തന്നെക്കൊണ്ട് നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നും തന്നെ ദേഹോപദ്രം ചെയ്തുവെന്നുമായിരുന്നു അരവിന്ദാക്ഷന്‍ നല്‍കിയ പരാതി.