ശനിയാഴ്ച സ്കൂൾ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

നിലവില്‍ സ്കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാല്‍ ഇനി അത് പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. പ്രവൃത്തിദിവസങ്ങളുടെ കാര്യത്തില്‍ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച്‌ സർ‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടാണു ജസ്റ്റിസ് എ. സിയാദ് റഹ്മാന്റെ ഉത്തരവ്.

ആറു ദിവസ ക്ലാസിലേക്ക് കുട്ടികളെ ഉന്തിത്തള്ളി വിടുന്നതിനു മുമ്ബ് അവരുടെ മാനസികാരോഗ്യവും പരിശോധിക്കണം എന്നാണ് കോടതി നിർദേശിച്ചത്.

ആഴ്ചയിലെ 5 ദിവസ ക്ലാസുകള്‍ക്ക് പകരം 4 ദിവസം മാത്രം ക്ലാസുകള്‍ ഉള്ളയിടങ്ങളില്‍ കുട്ടികളുടെ മികവ് വർധിക്കുന്നുവെന്ന് യു.എസിലെ ചില സ്കൂളുകളിലെ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അക്കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടവയാണെന്നും കോടതി പറഞ്ഞു.

43 ശനിയാഴ്ചകള്‍ ഉള്ളതില്‍ 10 രണ്ടാം ശനിയാഴ്ചകള്‍ ഒഴിവാക്കിയാല്‍ ബാക്കിയുള്ള 33 ശനിയാഴ്ചകളില്‍ 25 എണ്ണമാണ് പ്രവൃത്തിദിവസങ്ങളാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് അധ്യാപകരോടോ അവരുടെ സംഘടനകളോടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ വിദ്യാർഥികളോടെ ചർച്ച നടത്താതെയാണ് നടപ്പാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് അധ്യാപകരെ ബാധിക്കുന്ന കാര്യമല്ലെന്ന വാദം അംഗീകരിക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.