April 12, 2025 1:13 pm

പോലീസ് ഒളിച്ചുകളി: പതിനൊന്നാം ദിവസവും ദിവ്യ ഒളിവിൽ

കണ്ണൂർ: അഡീഷണൽ ജില്ല മജിസ്ട്രേട്ട് നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതിയായ സി പി എം നേതാവ് പി പി ദിവ്യ, പോലീസിൻ്റെ ഒത്താശയോടെ പതിനൊന്നാം ദിവസവും ഒളിവിൽ തുടരുന്നു.

കളക്ടർ മുതൽ ജില്ലാ പഞ്ചായത്ത്‌ ഓഫീസ് ജീവനക്കാർ വരെയുള്ളവരുടെ മൊഴി എടുത്തെങ്കിലും കേസിൽ ഏറ്റവും നിർണായകമായ, ജില്ലാ പഞ്ചായത്ത്‌ മുൻ അധ്യക്ഷയുടെ മൊഴി രേഖപ്പെടുത്താനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല

ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്. ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയുക.

മുൻ‌കൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജറാകില്ലെന്നു ദിവ്യയോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദിവ്യ ചികിത്സ തേടിയെന്ന് വിവരമുണ്ട്.അതേ സമയം ചൊവ്വാഴ്ചയിലെ തീരുമാനം വന്ന ശേഷം കണ്ണൂർ ജില്ലാ കമ്മിറ്റി ദിവ്യക്കെതിരെ സംഘടന നടപടിയിലേക്ക് കടന്നേക്കും.

ഇതിനിടെ, നവീൻ ബാബുവിൻ്റെ മരണത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ച്‌ ജില്ലാ വികസന സമിതിയില്‍ പ്രമേയം വന്നു.ജില്ല കളക്ടർ അരുൺ വിജയൻ, കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു പ്രമേയം അംഗീകരിച്ചത്.

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ എത്തുമെന്ന കാര്യം കളക്ടർക്ക് അറിയാമായിരുന്നു എന്ന പ്രോസിക്യൂഷൻ വാദത്തെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും താൻ തുടരണോ എന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും കളക്ടർ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തില്‍ കടുത്ത വിമർശനം നേരിടുന്ന ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ അവധിയില്‍ പ്രവേശിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ജില്ലാ വികസന സമിതി യോഗം നിശ്ചയിച്ചത്. പതിവിലും അല്പം വൈകിയപ്പോള്‍ കലക്ടർ യോഗത്തിന് എത്തില്ലെന്ന സൂചനയും വന്നു. എന്നാല്‍ പത്തരയോടെ കളക്ടർ എത്തുകയായിരുന്നു.

യോഗം തുടങ്ങുന്നതിനു മുൻപ്, എഡിഎമ്മിന്റെ നിര്യാണത്തില്‍ അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അനുശോചന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നുള്ള ആവശ്യം ഉയർന്നത്.

യോഗത്തില്‍ പങ്കെടുത്ത കൂത്തുപറമ്ബ് എംഎല്‍എ കെപി മോഹനൻ ഇതിനെ എതിർക്കാൻ ശ്രമിച്ചതോടെ ബഹളമായി. തുടർന്ന് പ്രമേയമായി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അജണ്ടയുടെ ഭാഗമായി ഉള്‍പ്പെടുത്താമെന്ന് കളക്ടർ സമ്മതിക്കുകയായിരുന്നു. യോഗ ശേഷം ജില്ലാ വികസന സമിതിയിലെ പ്രമേയം സർക്കാരിൻറെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News