ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രമുഖർക്ക് എതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ?

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ തീരുമാനം വന്നശേഷമേ പ്രസിദ്ധീകരിക്കൂ.

നടി ര‍ഞ്ജിനി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.

പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും അനുബന്ധ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് കരുതുന്നത്.

പ്രമുഖരായ ചിലർക്കെതിരെ സിനിമാ രംഗത്തെ വനിതകൾ നൽകിയ മൊഴിയും രേഖകളും ഈ ഭാഗത്തുണ്ട്. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടവർക്ക് നൽകാൻ റിപ്പോർട്ടിന്റെ എഡിറ്റഡ് രൂപം സാംസ്കാരിക വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും ര‍ഞ്ജിനി ഹർജിയിൽ പറയുന്നു.താൻ മൊഴി നൽകിയിട്ടുണ്ടെന്ന് നടി വ്യക്തമാക്കി.

റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചത്.
റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടിരുന്നു.
റിപ്പോർട്ടിലെ 96-ാം പാരഗ്രാഫും (പേജ് 49),81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും പുറത്തുവിടരുതെന്നും വ്യക്തമാക്കിയിരുന്നു.