വാർഡ് വിഭജനത്തിന് ഓർഡിനൻസ്

തിരുവനന്തപുരം: അടുത്തവർഷം ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

ഇതിനായി ഓർഡിനൻസ് ഇറക്കും. വിഭജനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അദ്ധ്യക്ഷനായ കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് കൂടും. 1200 വാർഡുകൾ പുതുതായി രൂപപ്പെടുമെന്നാണ് പൊതുധാരണ. നടപടികൾ പൂർത്തിയാക്കാൻ ആറുമാസമെടുക്കുമെന്നാണ് വിവരം.

നിലവിൽ 1200 തദ്ദേശസ്ഥാപനങ്ങളിൽ 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങൾ വർദ്ധിക്കും. ഇവർക്ക് ഓണറേറിയം നൽകാൻ അഞ്ചു വർഷം 67 കോടിരൂപ അധികം വേണ്ടിവരും.

ഓരോ വാർഡ് കൂട്ടുന്ന തരത്തിൽ പഞ്ചായത്തീരാജ്,​ മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തും. പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. ജനസംഖ്യ വർദ്ധിച്ചെന്ന് വിലയിരുത്തിയാണ് പുനർനിർണയം. ചെറിയ പഞ്ചായത്തുകളിൽ 13ഉം വലുതിൽ 23ഉം വാർഡാണ് നിലവിലുള്ളത്. ഭേദഗതിയോടെ 14ഉം 24മാവും.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനുമുൻപ് 2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. 2020ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.