വ്യാപാരികൾക്ക് നേട്ടം: ഡ്രൈ ഡേയിലും മദ്യവിൽപ്പനയ്ക്ക് നീക്കം

തിരുവനന്തപുരം: മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ സർക്കാർ ശ്രമിക്കുന്ന നിരവധി മാര്‍ഗങ്ങളിൽ ഒന്നായ ഡ്രൈ ഡേ സമ്പ്രദായത്തിൽ ചില ഉപാധികളോടെ മാറ്റം വരുത്താന്‍ ശുപാര്‍ശ.

മദ്യ വില്‍പ്പനയില്ലാത്ത ദിവസത്തെയാണ് ഡ്രൈ ഡേ എന്ന് വിളിക്കുന്നത്. ഓരോ 3 മാസത്തിലും ഡ്രൈഡേകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്.  ഈ ദിവസങ്ങളില്‍  ലഭിക്കില്ല.

ഒരു പരിപാടിയ്‌ക്കോ പ്രത്യേക ദിവസത്തിനോ തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ.

ഒരു വര്‍ഷത്തില്‍ ഏകദേശം 20,21 ദിവസങ്ങള്‍ ഡ്രൈ ഡേയായി വരാം. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നീ ദിവസങ്ങളിലൊക്കെ ഡ്രൈ ഡേയാണ്.

മദ്യവില്‍പ്പന നിരോധിച്ചിരിക്കുന്ന ചില ഉത്സവങ്ങളുമുണ്ട്.അതായത് തൃശൂര്‍ പൂരത്തിന് കോര്‍പ്പറേഷന്‍ പരിധിയില്‍ 2 ദിവസം ഡ്രൈ ഡേയാണ്. ഭരണഘടനയിലും ഇത് സംബന്ധിച്ച് വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിലാണത്.

ഒന്നാം തീയതി മദ്യ ഷോപ്പുകള്‍ മുഴുവനായി തുറക്കേണ്ടതില്ല എന്നാണ് നിർദേശം. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്നിവിടങ്ങളില്‍ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാര്‍ശയുണ്ട്.

ഡ്രൈ ഡേ കാരണം കോടികള്‍ നഷ്ടം വരുന്നതായി ടൂറിസം -നികുതി വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ ശുപാര്‍ശ ചെയ്യുന്നതെന്നാണ് മദ്യനയത്തിന്റെ കരട് റിപ്പോര്‍ട്ടിലുള്ളത്.

ഡ്രൈ ഡേ ഒഴിവാക്കി ഒന്നാം തീയ്യതി മദ്യവിതരണത്തിന് അനുമതി നല്‍കണമെന്ന ആവശ്യം സംസ്ഥാനത്തെ ബാര്‍ ഉടമകള്‍ ഏറെക്കാലമായി ഉന്നയിക്കുന്നു. ഈ ആവശ്യം ഉപാധികളോടെ പരിഗണിക്കുന്ന സമീപനമാണ് ഇത്തവണ മദ്യനയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇടാതു മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നയം അന്തിമമാകുക.