അധികാരമേറെ ആര്‍ക്ക് ? ഗവര്‍ണര്‍ക്കോ, മുഖ്യമന്ത്രിക്കോ ?

തിരുവനന്തപുരം: ദ് ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തെച്ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കത്ത് യുദ്ധം തുടരുന്നു.ഗവർണറും മുഖ്യമന്ത്രിയും തമ്മിലെ പോരിൽ കടുക്കുന്നത് അധികാരതർക്കം കൂടിയാണ് എന്ന് നിയമ പണ്ഡിതന്മാർ കരുതുന്നുണ്ട്.

മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്ടമായെന്ന ഗവർണ്ണരുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് സിപിഎം വിലയിരുത്തുമ്പോൾ, വീണ്ടും കത്തെഴുതാൻ ഒരുങ്ങുകയാണ് രാജ്ഭവൻ. ദ് ഹിന്ദു പത്രത്തിൻ്റെ വിശദീകരണം ആയുധമാക്കാനാണ് ഗവർണറുടെ ഉദ്ദേശ്യം.

മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശം തെറ്റെങ്കിൽ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് ഗവർണർ കത്തിൽ ആവശ്യപ്പെടും. കത്ത് ലഭിച്ചാൽ വാർത്താസമ്മേളനം നടത്തി മറുപടി പറയാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്ന് പറയുന്നു.

ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താനടക്കം ഗവർണർക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ കാണിച്ചുതരാമെന്നാണ് ഗവർണ്ണറുടെ മറുപടി. രാജ് ഭവനുള്ള അധികാരത്തിൽ നിയമവിദഗ്ധർക്കുള്ളത് പല അഭിപ്രായങ്ങളാണ്. ഗവർണർ ഭരണഘടന അനുഛേദം 167, കേരള റൂൾ ഓഫ് ബിസിനസ് ചട്ടം 166 എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ വിളിച്ചവരുത്താനും വിവരങ്ങൾ തേടാനും അധികാരമുണ്ടെന്ന് ഗവർണർ സമർത്ഥിക്കുന്നത്.

ഭരണഘടന അനുഛേദം 167 അനുസരിച്ച് ഭരണനിർവഹണത്തെയും നിയമനിർമാണത്തെയും സംബന്ധിക്കുന്ന വിവരങ്ങൾ ഗവർണർക്ക് മുഖ്യമന്ത്രിയോട് തേടാം. അതായത് ഗവർണറെ വിവരങ്ങൾ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിയാണ്. എന്നാൽ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനോ, മുഖ്യമന്ത്രിയെ മറികടന്ന് വിവരങ്ങൾ തേടാനോ ഗവർണർക്ക് കഴിയില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കേരള റൂൾ ഓഫ് ബിസിനസ് ചട്ടം 166 മൂന്നും ഗവർണർക്ക് പ്രത്യേക അധികാരമൊന്നും നൽകുന്നില്ലെന്നാണ് നിയമവിദ്ഗരുടെ അഭിപ്രായം. വിവരങ്ങൾ തേടി ഗവർണർക്ക് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാം.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയോ നിയമസഭയുടെ അധികാരത്തിന് മുകളിൽ അല്ല ഗവർണറുടെ അധികാരം എന്നാണ് അഭിപ്രായം ഉയരുന്നത്. എന്നാൽ മറുപക്ഷം ചൂണ്ടിക്കാട്ടുന്നത് ഭരണഘടന അനുച്ഛേദം 154 ആണ്. സംസ്ഥാന സർക്കാരിന്റെ പരമാധികാരം ഗവർണറിൽ നിക്ഷിപ്തമാണ്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനോ വിവരങ്ങൾ ആരായാനോ അതിനാൽ ഗവർണർക്ക് അധികാരം കൽപ്പിച്ചുള്ള മറ്റൊരു ചട്ടം ചൂണ്ടിക്കാട്ടേണ്ടതില്ല എന്നും വാദിക്കുന്നുവർ ഉണ്ട്.

മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചത്. പൊലീസ് വെബ്സൈറ്റിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്.

മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം.

തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. തൻ്റെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു. രാജ്ഭവൻ ആസ്വദിക്കാൻ അല്ല ഞാൻ ഇരിക്കുന്നത് എന്നും ഗവർണർ പറയുന്നു.