ചട്ട ലംഘനങ്ങൾ: കേരള ബാങ്കിന് കൂച്ചുവിലങ്ങ്

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിൻ്റ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് ഇനി റിസർവ് ബാങ്കിൻ്റെ കർശന നിയന്ത്രണത്തിലായി.

കേരളാ ബാങ്കിന്‍റെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റിയായ നബാര്‍ഡിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി.

ഇനിവായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം നിലവിൽ വരും. ഇതോടെ 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണം.

വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുരുതെന്ന് കാണിച്ച് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചു കഴിഞ്ഞു. പുതിയ വായ്പകൾ മാത്രമല്ല, 25 ലക്ഷത്തിന് മുകളിൽ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണം. കേരളാ ബാങ്ക് ഇടപാടുകളിൽ 80 ശതമാനവും വ്യക്തിഗത വായ്പകളാണ്.

മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാര്‍ക്കിട്ടുമാണ് റാങ്കിംഗ് ശുപാര്‍ശകൾ നബാർഡ് തയ്യാറാക്കുന്നത്. ഭരണ സമിതിയിൽ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും നബാർഡിൻ്റെ റിപ്പോർട്ടിൽ എടുത്തു പറയുന്നു.

വിവിധ സര്‍ക്കാര്‍ ഏജൻസികൾക്ക് അനുവദിച്ച വായ്പകൾ വഴി കിട്ടാക്കടവും കുമിഞ്ഞു കൂടി. രണ്ട് ലക്ഷത്തിൽ അധികം വരുന്ന സ്വര്‍ണ്ണ പണയത്തിൻ മേൽ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ പലവട്ടം
കേരള ബാങ്ക് ലംഘിച്ചിരുന്നു. ഇതിന് റിസര്‍വ്വ് ബാങ്ക് പിഴയും ഈടാക്കിയിരുന്നു.