മുന്നാർ ഭൂമി കയ്യേററം: സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി വീണ്ടും

കൊച്ചി: ഇടുക്കി ജില്ലയിലെ മൂന്നാറില്‍ വ്യാജരേഖയുണ്ടാക്കി ഭൂമി കയ്യേറിയ നിരവധി കേസുകൾ ഫലപ്രദമായ രീതിയിൽ കൈക്കാര്യം ചെയ്യുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു.

പട്ടയവിതരണത്തിലെ വിവരശേഖരണത്തില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു.  ഇക്കാര്യം പരിശോധിക്കാൻ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കീഴില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എം.ഐ. രവീന്ദ്രനെതിരെ എന്തുനടപടി എടുത്തെന്നും കോടതിചോദിച്ചിരുന്നു. കയ്യേറ്റങ്ങളിൽ 42 കേസുകൾ ക്രൈംബ്രാഞ്ചും 24 എണ്ണം വിജിലൻസും ആണ് അന്വേഷിക്കുന്നത്. ഈ കേസുകളിലാണ് ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നത്.

കയ്യേററങ്ങൾ സംബന്ധിച്ച് സർക്കാരിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വ്യാജ പട്ടയങ്ങൾ നൽകിയ ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ എന്തുനടപടി എടുത്തു എന്നായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ ചോദ്യം.കേസിൽ സിബിഐയെ കക്ഷി ചേർക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വ്യാജ പട്ടയങ്ങൾക്ക് പിന്നിൽ ഉദ്യോ​ഗസ്ഥ- മാഫിയ സംഘമുണ്ട്. വലിയ അഴിമതി നടന്നിട്ടുണ്ടെങ്കിലും കേസുകളിൽ ഒന്നിലും അഴിമതി നിരോധന പ്രകാരമുള്ള കുറ്റം ചുമത്തിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കോടതിക്ക് പരിമിതികളുണ്ടെന്നും സര്‍ക്കാരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുമായിരുന്നു കോടതി വ്യക്തമാക്കി. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ഓർമ്മിപ്പിച്ചു.