ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സി പി ഐ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ഭരണവിരുദ്ധ വികാരം കാരണമായിയെന്ന് സി പി ഐ വിലയിരുത്തുന്നു. സിപിഐ എക്സിക്യൂട്ടീവിൽ ഈ അഭിപ്രായം ഉയർന്നു.

ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച വന്നു. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ, ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് സംഭവിച്ചു.

സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയ്ൻ്റെ പ്രവർത്തന ശൈലിയിൽ അടക്കം കടുത്ത വിമർശനം ജില്ലാ തല നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. കോൺഗ്രസ്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നും വരെ ചില ജില്ലാ കമ്മിററികളിൽ നിർദേശങ്ങൾ വന്നിരുന്നു. എന്നാൽ തൽക്കാലം അക്കാര്യങ്ങളൊന്നും എക്സിക്യൂട്ടീവിൽ ചർച്ചയ്ക്ക് വരില്ല.

ഇതിനിടെ, കണ്ണൂരിലെ സി പി എം പ്രവർത്തന രീതികൾ ചെങ്കൊടിക്ക് നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവന ഇടതു മുന്നണിയിൽ ചർച്ചയായിട്ടുണ്ട്. എസ് എഫ് ഐയെ ബിനോയ് വിമർശിച്ചതും സിപി എമ്മിന് സുഖിച്ചിട്ടില്ല.

ഈ പശ്ചാത്തലത്തിൽ ആണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി പി ഐ എക്സിക്യൂട്ടീവ് ചേരുന്നത്.