തലച്ചോർ തിന്നുന്ന അമീബ: രോഗികൾ കൂടുന്നതിൽ ആശങ്ക

തിരുവനന്തപുരം: തലച്ചോർ ഭക്ഷിക്കുന്ന അമീബ രോഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മസ്തിഷ്ക ജ്വരം ഒരാൾക്ക് കൂടി ബാധിച്ചു എന്ന് വ്യക്തമായി. ഇതോടെ തിരുവനന്തപുരത്ത് ഈ രോഗം ബാധിച്ചവരുടെ എണ്ണം എഴായി.

സംസ്ഥാനത്ത് ഇതിനകം മൂന്നു പേർ മരിച്ചു എന്നാണ് കണക്ക്.  14 വയസ്സുള്ള  ആൺകുട്ടി അണുബാധയെ തുടർന്ന് മരിച്ചിരുന്നു. മെയ് 21ന് മലപ്പുറം സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചപ്പോൾ, ജൂൺ 25ന് കണ്ണൂർ സ്വദേശിയായ 13കാരിയും മരണത്തിന് കീഴടങ്ങി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ആണ് രോഗം ബാധ സ്ഥിരീകരിച്ചത്. വീടിനു സമീപത്തെ കുളത്തില്‍ യുവതി കുളിച്ചെന്ന് സംശയിക്കുന്നു. ഫലപ്രദവും വ്യക്തവുമായ ചികിൽസ ഈ രോഗത്തിനില്ല എന്ന പ്രശ്നം ഡോക്ടർമാരെ കുഴക്കുന്നുണ്ട്. ഈ രോഗം ബാധിച്ചാലുള്ള മരണ നിരക്ക് 90-95 ശതമാനമാണ്

കല്ലമ്പല്ലത്തും രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ മൂന്ന് സ്ഥലത്ത് രോഗസാന്നിധ്യമായി.ജില്ലയില്‍ ഏഴുകേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

എന്താണ് തലച്ചോറ് ഭക്ഷിക്കുന്ന അമീബ?

നെയ്യാറ്റിൻകര കണ്ണറവിള ഭാഗത്തും പേരൂർക്കടയിലുമാണ് നിലവില്‍ രോഗബാധിതരെ കണ്ടെത്തിയത്. നഗരപരിധിയില്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കുന്നതിന് ആരോഗ്യവകുപ്പ് വിലക്കേർപ്പെടുർത്തിയിരുന്നു.

രോഗത്തിന്റെ തീവ്രത സംബന്ധിച്ച്‌ ജനങ്ങള്‍ക്കു ബോധവത്കരണം നല്‍കുന്നതിനൊപ്പം ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കുന്നതിലും ശ്രദ്ധവേണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതരും അറിയിച്ചു.പേരൂർക്കട സ്വദേശിക്കു രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെട്ടിക്കി ടക്കുന്ന വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തിയത്.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

 

What is the brain-eating amoeba behind the recent deaths in Kerala? |  Health News - Business Standard

സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്ബോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേർത്ത സുഷിരങ്ങള്‍ വഴി ബാധിക്കുന്നു. മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒൻപത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്ബോള്‍ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നതുവഴിയാണ് രോഗനിർണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവർ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തില്‍ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല എന്ന് ഡോക്ടർമാർ പറയുന്നു.