ബാങ്ക് വഴിയുള്ള പണം; നിയമങ്ങള്‍ കര്‍ശനമാക്കി ആര്‍ ബി ഐ

തിരുവനന്തപുരം : കള്ളപ്പണത്തിനെതിരെ പുതിയ നീക്കവുമായി റിസർവ് ബാങ്ക് . കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള പണം കൈമാറ്റം തടയാനായി, ബാങ്ക് വഴി പണം അയയ്ക്കുന്നതിനുള്ള നിയമങ്ങള്‍ റിസർവ് ബാങ്ക് കർശനമാക്കി.

ഫോണ്‍ നമ്ബറും അപ്‌ഡേറ്റ് ചെയ്‌ത കെവൈസി നിർദ്ദേശങ്ങള്‍ പ്രകാരം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം.

പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ 2024 നവംബർ 1 ന് പ്രാബല്യത്തില്‍ എത്തും.ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ ഉയർത്തുന്നതിന് വേണ്ടിയാണ് പുതുക്കിയ നിയമങ്ങള്‍.

പ്രധാനപ്പെട്ട മാറ്റങ്ങൾ താഴെ ചേർക്കുന്നു :

1. പണം അയയ്ക്കുന്ന ബാങ്ക് ഉപഭോക്താവിന്റെ പേരും വിലാസവും രേഖപ്പെടുത്തി സൂക്ഷിക്കണം.
2. ഫോണ്‍ നമ്ബറും രേഖകളും പരിശോധിക്കണം
3. മൊബൈല്‍ നമ്ബറും സ്വയം സാക്ഷ്യപ്പെടുത്തിയ ഔദ്യോഗികമായി സാധുതയുള്ള രേഖയും ഉപയോഗിച്ച്‌ പണമയക്കുന്നയാളെ രജിസ്റ്റർ ചെയ്യണം
4. പണമടയ്ക്കുന്ന വ്യക്തി നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും ഒരു അഡീഷണല്‍ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (AFA) നടത്തണം
5. ക്യാഷ് ഡെപ്പോസിറ്റ് സംബന്ധിച്ച്‌ പണമടയ്ക്കുന്ന ബാങ്കുകള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകളും അതിന് കീഴില്‍ പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങളും/നിയന്ത്രണങ്ങളും പാലിക്കണം.
6. ഐഎംപിഎസ്, നെഫ്റ്റ് ഇടപാടിന് ബാങ്ക് പണമടയ്ക്കുന്നയാളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം.
7. പണമയയ്‌ക്കാനായി ഫണ്ട് കൈമാറ്റം തിരിച്ചറിയുന്നതിനുള്ള ഒരു ഐഡന്റിഫയർ, ഇടപാടിന്റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.