ആരോപണങ്ങളിൽ വലഞ്ഞ് അമ്മ ഭരണ സമിതി ഒഴിഞ്ഞു

കൊച്ചി: വിവാദങ്ങൾക്ക് പിന്നാലെ താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻ ലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ഓൺലൈൻ യോഗത്തിലായിരുന്നു തീരുമാനം. താൽക്കാലിക ഭരണ സമിതി രൂപവൽക്കരിച്ചിട്ടുണ്ട്.

നേതൃനിരയിലെ താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ അമ്മ പ്രതിസന്ധിയിലാവുകയായിരുന്നു. നടിയുടെ ലൈംഗിക ആരോപണങ്ങളിൽ കുരുങ്ങി നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. സംഘടനയെ നയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ബാബുരാജും ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി.

മുൻനിര താരങ്ങൾ വരെ അമ്മ നേതൃത്വത്തിനെതിരെ നിലപാടെടുക്കുന്നതിൻ്റെ സൂചനയായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വിരാജ് നടത്തിയ വാർത്താ സമ്മേളനം. പൃഥ്വിരാജ് മുന്നോട്ടു വച്ച ‘വനിത നേതൃത്വം’ എന്ന ആശയവും ടൊവിനോ തോമസ് മുന്നോട്ടുവച്ച തലമുറ മാറ്റമെന്ന ആശയവും പരിഗണയിൽ ഉണ്ടെന്നാണ് അറിയുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറ‌ഞ്ഞ് നടൻ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുർബലമാണ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്‌തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരുമെന്നു പ്രതീക്ഷിക്കുന്നു. സിനിമയിൽ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർത്തു.

മോഹൻ ലാലിൻ്റെ  വാർത്താക്കുറിപ്പ് ഇങ്ങനെ:

‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.

രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും